Wednesday, May 26, 2010

പഴയനിയമം ആരാണെഴുതിയത്? -2

ഒന്നര ബില്ല്യണ്‍ മുസ്ലിങ്ങള്‍ ഖുര്‍‌ആന്‍ ദൈവത്തില്‍ നിന്നിറക്കിയതാണെന്നു വിശ്വസിക്കുന്നു. പക്ഷെ അതിന്റെ മറ്റൊരര്‍ത്ഥം ഭൂലോക ജനസംഖ്യയില്‍ ഒന്നര ബില്ല്യണ്‍ ജനങ്ങളെല്ലാത്തവരെല്ലാം ഖുര്‍‌ആന്‍ ദൈവത്തില്‍ നിന്നിറക്കിയതാണെന്ന് കരുതുന്നില്ല എന്നു കൂടിയാണു. അവര്‍ ഖുര്‍‌ആന്‍ ആരിറക്കി എന്നത് പഠിക്കുമ്പോള്‍ ആദ്യം തന്നെ വഹ്‌യും ജിബ്രീലിനെയും വിശ്വസിച്ചേ ഇത് തൊടാവൂ-- പഠിക്കാവൂ എന്നെല്ലാം പറയുന്നത് അബദ്ധമായിരിക്കും. എന്നാല്‍ ഒന്നര ബില്ല്യണ്‍ ജനങ്ങള്‍ അങ്ങിനെ വിശ്വസീക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, എങ്കില്‍ കൂടിയും ഇക്കാര്യങ്ങളെല്ലാം ഇത് നിങ്ങള്‍ വിശ്വസീക്കുന്നത് പോലെ ദൈവികമല്ല എന്ന് പറയുന്നു എന്ന് പറയാനുള്ള അവരുടെ അവകാശത്തെ മാനിക്കതിരിക്ക വയ്യ.

ബൈബിളിന്റെ ചരിത്രാന്യേഷണത്തില്‍ ഈ ഒരു സമീപനമാണു ഞാന്‍ സ്വീകരിക്കുന്നത്. ഇതെല്ലാം മോശ എഴുതിയതെന്നു വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അതിന്റെ കാരണങ്ങളും കണ്ടെത്താം. വിശ്വസിക്കാതിരിക്കുന്നതിന്റെ കാരണം ഞാനും കണ്ടെത്തട്ടെ. ഒരു വിശ്വാസിക്ക് ഒരു പുസ്തകം ദിവ്യമാകുന്നത് പോലെ അവിശ്വാസിക്ക് കുറെ പുസ്തകങ്ങള്‍ക്കിടയിലെ മറ്റൊരു പുസ്തകമാകാനേ സാധ്യതയുള്ളൂ. അതിനാല്‍ തന്നെ എല്ലാറ്റിനെ പോലെ ബൈബിളിനും ഒരു പ്രകൃത്യാ ചരിത്രവും ഉണ്ടാകേണ്ടതുണ്ട്. എങ്കിലും ഒരു ഭൗതികവാദിയുടെ അന്വേഷന രീതിയല്ല ഞാനിവിടെ എടുക്കുന്നത്. ക്രൈസ്തവ വിശ്വാസികളെ പോലെ ബൈബിളില്‍ ദൈവ വചനമുണ്ട് എന്നുള്ള ഒരു സമീപനം തന്നെയാണെന്റെതും. പക്ഷെ ക്രൈസ്തവ വിശ്വാസികളെ പോലെ ഇത് പൂര്‍ണ്ണമായും ദൈവ പ്രചോദിതമാണെന്ന് വിശ്വസിക്കാനുമാകില്ല.

പഞ്ചപുസ്തകങ്ങള്‍ അഞ്ചു പുസ്തകങ്ങള്‍, ഈ അഞ്ചെന്നത് കേവലം പുസ്തകങ്ങളുടെ എണ്ണത്തിലായി ഒതുങ്ങുന്നില്ല. പഴയനിയമം പഠന വിധേയമാക്കിയ ഭാഷാ വിദഗ്ദര്‍ പുസ്തകം അഞ്ചു സ്രോതസ്സുകളില്‍ നിന്നുന്നണെഴുതിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയെ നമുക്ക് JEPDR എന്ന് പറയാം. എന്ത് കൊണ്ട് അഞ്ചു സ്രോതസ്സുകള്‍ എന്നതിന്നുത്തരം തേടുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് യഹൂദ രാഷ്ട്രത്തിന്റെ വിഭജനവും പിന്നീട് ബാബിലോണിയയുടെയും അസീരിയക്കാരുടെയും ആധിപത്യവും പിന്നീട് ഒരു യഹൂദഭരണത്തിന്റെ കീഴില്‍ യിസ്രായേല്‍ വരുന്നത് കൃസ്താബ്ദം രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണു എന്ന വസ്തുതയുമാണ്. ഇവ കൂടുതല്‍ ചില സൂചനകള്‍ക്ക് ശേഷം വിശദീകരിക്കാന്‍ കഴിയും.

പടയോട്ടങ്ങള്‍ കേവലം രാജ്യങ്ങളോ അല്ലെങ്കില്‍ സ്ഥലങ്ങളുടെ പിടിച്ചെടുക്കലുകള്‍ മാത്രമായിരുന്നില്ല. മറിച്ച് എല്ലാറ്റിന്റെയും നാശമായിരുന്നു. സ്വത്ത്, ജനം, സംസ്കാരങ്ങള്‍ ,സ്ത്രീകള്‍, ആരാധനാലയങ്ങള്‍ എല്ലാം തകര്‍ത്തെറിഞ്ഞായിരുന്നു പടയോട്ടങ്ങള്‍ ചരിത്രത്തില്‍ കടന്നു പോയിരുന്നതും കടന്നു പോയികൊണ്ടിരിക്കുന്നതും. വര്‍ത്തമാനകാലത്ത് പോലുമിതാണെങ്കില്‍ പഴയകാലം എന്തായിരിക്കും. യഹൂദ രാഷ്ട്രങ്ങള്‍ ബാബിലോണിയക്കാരുമസ്സീരിയരും തകര്‍ത്തെറിയുമ്പോള്‍ ആരാധനാലങ്ങളെയും പുരോഹിതരെയും വെറുതെ വിട്ടു പോരുകയായിരുന്നില്ല. അവര്‍ ചിതറിയോടി. പന്ത്രണ്ട് യഹൂദ ഗോത്രങ്ങളിലെ പത്തെണ്ണവും ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന ചരിത്ര സത്യം കൂട്ടി വായിക്കുമ്പോഴാണു അതെത്രമാത്രം ഭീകരമായിരുന്നു എന്നത് മനസ്സിലാക്കനാകൂ. പിന്നീട് മതപരമായ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ജൂതര്‍ തങ്ങളുടെ ദേവ ഗ്രന്ഥത്തെ പുനഃസൃഷ്ടിച്ചു. അതിനവര്‍ ഉപയോഗിച്ച അവശേഷിച്ച ചുരുളുകളും എഴുത്തുകളുമാണു ഈ അഞ്ചു തരം സ്രോതസ്സുകളെന്നത് കൊണ്ടുദ്ദേശിക്കുന്നത്. യഹൂദര്‍ അവരുടെ മതപ്രചരണം ബനൂഇസ്ര്രായേലിയരോടല്ലാതെ നടത്താറില്ല എന്നത് കൂട്ടി വായിക്കുമ്പോഴാണ് ഈ പത്ത് ഗോത്രങ്ങളും മറ്റു മതസ്ഥരെ പോലെ മത പ്രചരണത്തിനായല്ല പാലായനം ചെയ്തത് എന്ന വസ്തുത മനസ്സിലാക്കുവാന്‍ കഴിയൂ. അതായത് ജൂത മതത്തിലേക്ക് ഒരാള്‍ക്കും മതപരിവര്‍ത്തനം ചെയ്യാനാകില്ല.

പഴയ നിയമത്തിന്റെ മറ്റൊരു പ്രശ്നം ഭാഷയുടെതാണു. പുരാതന ഹിബ്രു ഒരു മരിച്ച ഭാഷയായിരുന്നു എന്നതാണു, ജെറുസലം രണ്ടാമത് കയ്യിലെത്തുമ്പോള്‍ ഹിബ്രുവില്‍ നിന്നു ആരാമക്കിലേക്കുള്ള മാറ്റം പകുതിയായിരുന്നു. പലസ്തീന്‍ ഭാഗത്ത് ജീവിച്ചിരുന്ന ജൂതര്‍ ആരാമിക്കിലെഴുതിയ തോറയും ഈജിപ്തിലെ അലെക്സാണ്ട്രിയ ഭാഗത്തു താമസിച്ചിരുന്ന ജൂതര്‍ കൊണ്ട് വന്നത് സെപ്റ്റുജിന്റ്(Septuagint) എന്നറിയപ്പെടുന്ന പുരാതന ഗ്രീക്ക് ഭാഷയിലെഴുതിയ വേദഗ്രന്ഥവുമായാണു. കാരണം അവരുടെ സംസാരഭാഷ റോമന്‍ ഭരണത്തിനു കീഴില്‍ ഗ്രീക്കിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ബൈബിളിലെ പഴയ നിയമം മുഴുവനും തന്നെ ഹിബ്രു ബൈബിളിനെ മാത്രം ആധാരമാക്കിയല്ല, മറിച്ച് വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്നും ഒരു ക്രമീകരണത്തിലൂടെ രൂപപ്പെടുത്തി എടുത്ത പുസ്തകമാണു.

ഇതിനെയെല്ലാം കവച്ച് വക്കുന്നതാണു, ജൂതരുടെ വേദഗ്രന്ഥത്തോടുള്ള സമീപനം. വേദ ഗ്രന്ഥം പുരോഹിതര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഒന്നായിരുന്നു. പൗരോഹിത്യമാകട്ടെ എല്ലാകാലത്തും ജനങ്ങളൂടെ അജ്ഞതയെ ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തിക്കണ്ണികളും. രാജാക്കന്മാര്‍ രാഷ്ട്രീയമായ സ്വാധീനമാണു സമൂഹത്തില്‍ ചെലുത്തുകയെങ്കില്‍ പുരോഹിതര്‍ ആത്മീയമായ (?) അധികാരമേളാലന്മാരാണു. അതിനാല്‍ അവര്‍ക്ക് സമൂഹത്തില്‍ ഒരപ്രമാധിത്യമുണ്ട്. അവരത് എല്ലായ്പോഴും ചൂഷണം ചെയ്തു പോരുന്നു. ബലിയുടെയും ദൈവപ്രീതിക്കായി കാഴ്ച്ചവക്കുന്ന വസ്തുക്കളുടെയും വലിയ പങ്കും അവര്‍ക്കുള്ളതാണല്ലോ.

ഇങ്ങിനെ അഞ്ചു സ്രോതസ്സുകളില്‍ നിന്നു വരുന്നു എന്നതിനാലാണു പഞ്ചപുസ്തകത്തിലെ പല ഭാഗങ്ങളും പരസ്പര വൈരുദ്ധ്യം പുലര്‍ത്തുന്നത്. പ്രത്യേകിച്ചും എണ്ണങ്ങളുടെയും കണക്കു കൂട്ടലുകളിലുള്ള പിഴവുകളുമെല്ലാം ഇതിന്റെ ഭാഗമാണു.

പഞ്ചപുസ്തകം അഥവാ Pentateuch എന്ന സാങ്കേതികപദം പോലും ബൈബിളെന്ന പദം പോലെ ഹിബ്രുവല്ല. മറിച്ച് ഗ്രീക്ക് ആണ്. ജൂതര്‍ സാമാന്യമായി ഇവക്ക് തോറ എന്നാണു വിളിക്കുന്നത്, അതിന്നര്‍ത്ഥം നിയമം എന്നാണു. ബൈബിളിന്റെ വാക്കർത്ഥം പുസ്തകമെന്നും. ചിലപ്പോള്‍ മോശയുടെ നിയമങ്ങള്‍ എന്നും തോറയെ വിളിക്കാറുണ്ട്. ഇനി പഴയനിയമത്തിലെ ആദ്യപുസ്തകം ഉത്പത്തി, പുറപ്പാട്,ലേവ്യര്‍ -സംഖ്യ -നിയമാവർത്തനം - ഇതിലെ സംഖ്യ എന്നത് ലാറ്റിനും ബാക്കി നാലും ഗ്രീക്ക് പദങ്ങളും. എന്നാല്‍ ഹിബ്രു ബൈബിളിലെ ഈ പുസ്തകങ്ങളുടെ പേരും അവയുടെ അര്‍ഥവുമെന്താണു-

ഉല്പത്തി - Bereshit (בראשית)-തുടക്കത്തില്‍
പുറപ്പാട് - Shemot (שמות)-പേരുകള്‍
ലേവ്യര്‍ - Vayikra (ויקרא)-അവന്‍ വിളിച്ചു
സംഖ്യ - Bamidbar (במדבר)-മരുഭൂമിയില്‍
നിയമാവർത്തനം - Devarim (דברים)-വാക്കുകള്‍- എന്നെല്ലാമാണു ഹിബ്രു ബൈബിളില്‍ ഈ പുസ്തകങ്ങളുടെ നാമങ്ങള്‍ക്കര്‍ത്ഥം വരുന്നത്.

മോസസ് ജീവിച്ചിരുന്നതായി കണക്കാക്കുന്നത് BC 1400-നാണു. പക്ഷെ പഞ്ച പുസ്തകങ്ങളുടെ ഭാഷയാകട്ടെ BC 750-നപ്പുറം പോകാന്‍ ഒരു സാധ്യതയുമില്ല. ആദ്യ ജൂത കാനോനാകട്ടെ കൃസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലും. അതായത് മോസസും പഞ്ചപുസ്തകങ്ങലും തമ്മിലുള്ള വ്യത്യാസം ഒരായിരം വര്‍ഷമാണു.

പുസ്തകത്തിലെ അവസാന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രമല്ല കൂടാതെയും പല പരാമര്‍ശങ്ങളും ഇത് മോശയില്‍ നിന്നുള്ളതിനു സാക്ഷ്യങ്ങളാണു. ഉദാഹരണത്തിനു ഉത്പത്തി 14-14 ല്‍ വായിക്കുന്നതിങ്ങനെ

14. തന്റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന്‍ തന്റെ വീട്ടില്‍ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍ വരെ പിന്‍ തുടര്‍ന്നു.

എന്നാല്‍ ന്യായാധിപന്മാര്‍-18- ല്‍ ആ സ്ഥലത്തിനു പേരിടുന്നത് യലീശു ദേശം ദാന്‍ പിടിച്ചെടുത്ത ശേഷം പുത്രന്മാരാല്‍?
28. യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിന്‍ പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേര്‍ ആയിരുന്നു.
മോശയെഴുതിയെന്ന് പലകുറി ആവര്‍ത്തിക്കുന്നുവെങ്കിലും പഞ്ചപുസ്തകങ്ങള്‍ സ്വയം പറയുന്നു, ഇത് മോശയില്‍ നിന്നല്ല എന്നു.

പഞ്ചപുസ്തകങ്ങള്‍ മോശയെഴുതിയതാണെങ്കില്‍ ഒരു ഭാഷാരീതിയില്‍ കാണണമായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള ഒരു പഠനം നമുക്ക് നല്‍കുന്ന സംഗ്രഹം ഇങ്ങിനെയാണു.

1. പഞ്ചപുസ്തകങ്ങള്‍ ഒരാളുടെ മാത്രം ദൈവ പ്രചോതിതമായ സൃഷ്ടിയല്ല.
2. പഞ്ചപുസ്തകം വിവിധ സ്രോതസ്സുകളുടെയും കാലങ്ങളുടെയും സംഗ്രഹമാണു.
3. പഞ്ചപുസ്തകം മോസസിന്റെ കാലത്തോളം പഴക്കമുള്ളതും ഏറ്റവും അവസാനം യേശുവൊളം വരെ വരുന്ന കൈകടത്തലുകളിലൂടെ എഴുതപ്പെട്ട ദൈവ വചനങ്ങളുടെയും പ്രവാചക വചനങ്ങളുടെയും ചരിത്രങ്ങളുടെയും കഥകളുടെയും (നല്ലതും ചീത്തതുമായ) ഒരു സമാഹരമാണു.

ഏതെല്ലാമായിരുന്നു ഈ അഞ്ചു സ്രോതസ്സുകള്‍ എന്നതിനെ കുറിച്ചുള്ള ഒരു ചെറു വിവരണം അടുത്ത പോസ്റ്റില്‍.

3 comments:

  1. പക്ഷെ ക്രൈസ്തവ വിശ്വാസികളെ പോലെ ഇത് പൂര്‍ണ്ണമായും ദൈവ പ്രചോദിതമാണെന്ന് വിശ്വസിക്കാനുമാകില്ല.

    ക്രൈസ്തവര്‍ ബൈബിള്‍ എഴുതപ്പെട്ടത് ദൈവപ്രചോദിതമായിട്ടാണ് എന്ന വിശ്വസിക്കുന്നതായി താങ്കള്‍ സൂചിപ്പിക്കുന്നു. ഇതൊന്ന് വിശദീകരിക്കാമോ. ഒരു മുസ്‌ലിം മനസ്സിലാക്കുമ്പോള്‍ ഇത് മാലാഖയിലൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തിന്റെ വചനങ്ങള്‍ എഴുതുന്നതിനാണ് അപ്രകാരം ഉപയോഗിക്കുന്നത്. എന്നാല്‍ ചില ക്രൈസ്തവ സഹോദരങ്ങളുടെ ബ്ലോഗില്‍നിന്നും അത്തരമൊരര്‍ഥം അതിന് ഉദ്ദേശിക്കുന്നില്ല എന്നാണ് അറിയുന്നത്. ഒന്നകൂടി വിശദീകരിച്ചാല്‍ കാട്ടിപ്പരുത്തി സുവിശേഷത്തെ മഹത്വപ്പെടുത്തിയാണ് എഴുതുന്നതെങ്കില്‍ അതുപോലും പരിശുദ്ധാത്മാവിനാല്‍ ദൈവപ്രചോദിതനായി എന്ന് പറയാം. താങ്കളുടേതായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ലത്തീഫിത്രയും കുഴക്കുന്ന ഒരു സംശയം ചോദിക്കുമെന്നു കരുതിയില്ല. കാരണം പരിശുദ്ധാത്മാവ് ക്രൈസ്തവതയെ വഴി നടത്തുന്നു എന്നാണ് വിശ്വാസം. അത് ഓരോ സഭകളും തങ്ങളെയാണു നടത്തുന്നതെന്നവകാശപ്പെടുന്നു. അപ്പോള്‍ എന്താണ് പരിശുദ്ധാത്മാവ് എന്ന് വിശദീകരിക്കേണ്ടി വരും.
    ഒരു നിര്‍‌വചനം ഇന്നെവരെ എനിക്കു കിട്ടിയിട്ടില്ല എന്നതാണു സത്യം. അത് സ്പിരിറ്റ് ആണെന്നു എല്ലാവരും അംഗീകരിക്കുന്നു, പ്രാവിന്റെ രൂപത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ത്രിത്വത്തിലെ ഒരു അംഗവുമാണു. പക്ഷെ, വിശദീകരണം കൂട്ടിക്കുഴക്കുകയേ ഉള്ളൂ.

    എന്തായാലും ഇസ്ലാമിലെ മലാക്കെന്ന രീതിയിലല്ല ക്രൈസ്തവര്‍ വിശദീകരിക്കുന്നത്. മാലാഖമാര്‍ ദൈവത്തിന്റെ ഭാഗമല്ലല്ലോ.

    ഇവാഞ്ചലിസ്റ്റുകളോട് സംസാരിച്ചാല്‍ രസകരമാണ്, അവരെയെല്ലാവരെയും പരിശുദ്ധാത്മാവ് വഴി നടത്തുന്നതായവകാശപ്പെട്ടു കളയും. ദൈവം എന്നോട് പറഞ്ഞു എന്നെല്ലാമാണു വാദിച്ചു കളയുക.

    ബൈബിള്‍ എഴുതുമ്പോള്‍ അത് മനുഷ്യകരമാണെങ്കിലും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എഴുതപ്പെട്ടതാനെന്നത് ക്രൈസ്തവ വാദം. പരിശുദ്ധാത്മാവാകട്ടെ ത്രിദൈവതയിലൊരു അംശവും. എന്താണു പരിശുദ്ധാത്മാവ് എന്ന് മനസ്സിലാക്കാന്‍ വായിച്ച് സമയം പോയതല്ലാതെ നിര്‍‌വചനമൊന്നും കിട്ടിയിട്ടില്ല.

    ReplyDelete
  3. കാട്ടിപരുത്തി, "ക്ഷമ" താങ്കളോട് ചോദിച്ച ഈ ചോദ്യത്തിനു മറുപടി കണ്ടില്ലല്ലോ?

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.