Monday, April 5, 2010

സാത്താനും ഇബ്‌ലീസും

ഖുര്‍‌ആനിലെ ആദമിന്റെ സൃഷ്ടിപ്പുമായുള്ള ഭാഗങ്ങളില്‍ അല്ലാഹുവും മലക്കുകളും ആദമും ഇബ്‌ലീസും ( സാത്താന്‍) തമ്മിലുള്ള സംഭാഷണങ്ങള്‍ കാണാം, എന്നാല്‍ അവ നേരിട്ടുള്ള മുഖാമുഖം അല്ല. മറിച്ച് അല്ലാഹു തന്റെ വിശേഷണങ്ങള്‍ക്കനുസൃതമായ രീതിയില്‍ തന്റെ സൃഷ്ടികളോട് സം‌വദിക്കുന്നു എന്നേ അര്‍ത്ഥം നല്‍കേണ്ടതുള്ളൂ. എന്നല്ലാതെ ഒരു നാടകത്തിലെ പോലെ തുടര്‍ച്ചയായ രംഗങ്ങളല്ല അവ.

ഉദാഹരണത്തിന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ

ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെനാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്‍റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്‍റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം.(ഖുര്‍‌ആന്‍- 2.30)

ഇത് അല്ലാഹു മലക്കുകളോട് നേരിട്ട് വന്നു പറയുന്നതല്ല. അങ്ങിനെ ഒരു ശാരീരിക ഭാഷയിലല്ല, ദൈവം തന്റെ സൃഷ്ടികളോട് സം‌വദിക്കുന്നത്. മാത്രമല്ല അല്ലാഹുവിന്റെ അര്‍ശ് ഏഴാകാശങ്ങള്‍ക്കുപരിയിലാണ്.

ഇനി, മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചുള്ള ഖുര്‍‌ആന്‍ ഭാഷ്യവും ബൈബിള്‍ ഭാഷ്യവുമായി ഒന്നൊത്തു നോക്കുക. അതിന്നു മുമ്പ് ബൈബിള്‍ തീരെ വിവരിക്കാത്ത ഒരു കഥാപാത്രം ഖുര്‍‌ആനിലുണ്ട്. അത് ജിന്നുകളില്‍ പെട്ട ഇബ്ലീസ് ആകുന്നു.

മൂന്നു തരം സവിശേഷ സൃഷ്ടികളെ കുറിച്ച് ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നു.

മലക്കുകള്‍, ജിന്നുകള്‍, മനുഷ്യര്‍-

ഇതിലെ മലക്കുകളുടെ സൃഷ്ടിപ്പ് പ്രകാശത്തില്‍ നിന്നും, ജിന്നുകളെ തീയുടെ ജ്വാലയില്‍ നിന്നും മനുഷ്യനെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു എന്ന് ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു.

മനുഷ്യ ശരീരത്തിലെ ഘടകങ്ങള്‍ മണ്ണിലുള്ളവയാണെന്നതില്‍ നിന്നും ഇതെ പൊലെ മറ്റുള്ളവരെ അതാതു പദാര്‍ത്ഥവസ്ഥകളുടെ ഘടകങ്ങളില്‍ നിന്നുമെന്നുമനുമാനിക്കാം.

അതിന്നു മുമ്പ്‌ ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു. (ഖുര്‍‌ആന്‍-15:27)

ഇതിലെ ജിന്നുകള്‍ക്കും മനുഷ്യനും തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്രാവകാശം ദൈവം നല്‍കിയിട്ടുണ്ട്. മലക്കുകള്‍ക്കാകട്ടെ ഇതില്ല, അവക്ക് ദൈവ കല്പന അനുസരിക്കാനേ കഴിയൂ. അതിനാല്‍ തന്നെ മനുഷ്യനും ജിന്നിനും മാലാഖമാരെക്കാള്‍ ഉന്നതിയിലാവാനും മൃഗങ്ങളേക്കാള്‍ തരം താഴാനും കഴിയും.

ഇബ്‌ലീസ് ജിന്നുകളില്‍ പെട്ട ഒരു പണ്ഡിതനായിരുന്നു. തന്റെ പാണ്ഡിത്യം മൂലം മലക്കുകള്‍ക്ക് സാമീപ്യമായി ഉയരാന്‍ കഴിഞ്ഞ ജിന്നുകളിലെ ഒരം‌ഗം. അതിനാല്‍ പുതിയ തന്റെ സൃഷ്ടിയായ മനുഷ്യനെ നമിക്കുവാന്‍ ദൈവ കല്പനയുണ്ടാകുന്നു. പക്ഷെ തന്റെ പാണ്ഡിത്യത്തെ തന്റെ അഹങ്കാരം മറികടക്കുന്നു. മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവനായ മനുഷ്യനേക്കാള്‍ തീയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ഞാന്‍ ഉന്നതനാണെന്ന ബോധം ദൈവ കല്പന നിരസിക്കാന്‍ പിശാചിനെ പ്രേരിപ്പിക്കുന്നു.

നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.
അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍.
അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.
ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു.
അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?
അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.
(ഖുര്‍‌ആന്‍-15: 28-33)

ഖുര്‍‌ആന്‍ കേവലമൊരു കഥ പറയുകയല്ല, എത്ര ഉന്നത പദവിയിലെത്തിയാലും അഹങ്കാരം ഒരു സൃഷ്ടിയെ എങ്ങിനെ തരം താഴ്ന്നവനാക്കുമെന്ന് പഠിപ്പിക്കുകയാണിവിടെ. വിനയമില്ലാത്ത അറിവ് ഒരാള്‍ക്കും ഒരു ഗുണവും നല്‍കുകയില്ല എന്ന പാഠം. അതാണു പിശാച്,സാത്താന്‍ എന്നല്ലാം വിളിക്കുന്ന ഇബ്ലീസിലൂടെ നമുക്കുള്ള പാഠം.

ബൈബിളില്‍ മൊത്തം തിരഞ്ഞാലും ഇങ്ങിനെ ഒരു സംഭവമോ ചരിത്രമോ ഇല്ല -എന്നാലും ബൈബിള്‍ വായിച്ചു ഖുര്‍‌ആനെഴുതിയെന്ന ആരോപണം ഉന്നയിക്കപ്പെടുക തന്നെ ചെയ്യും.

ബൈബിളില്‍ സാത്താനെ പാമ്പിന്റെ രൂപത്തില്‍ കാണിച്ച കഥ നാം ചര്‍ച്ച ചെയ്തു. കാട്ടു ജന്തുക്കളില്‍ പെട്ട സാത്താന്‍ എവിടെ നിന്നു വന്നു. അറിവിന്റെ ഫലം പാമ്പോ സാത്താനോ ആദ്യം ഭക്ഷിച്ചിരുന്നുവോ? പാമ്പിനുണ്ടെന്ന് ബൈബിള്‍ പറയുന്ന കൗശലം എങ്ങിനെ കിട്ടി? എന്തിനു ദൈവകല്പന തെറ്റിക്കുവാന്‍ ആദമിനെ സാത്താന്‍ പ്രേരിപ്പിക്കുന്നു? സാത്താന്റെ ശക്തിയെന്ത്? ദൈവത്തിനോളം സാത്താനു കഴിവുണ്ടോ?

ഇതിനൊന്നുമുള്ള ഉത്തരം സത്യത്തില്‍ ബൈബിളിനു പറയാന്‍ കഴിയില്ല.


4 comments:

  1. സംവാദം തുടരട്ടെ..
    നന്മയും തിന്മയും വേർതിരിച്ചെടുക്കാനുള്ള കഴിവും മനുഷ്യർക്ക് ഉണ്ടാകട്ടെ.

    അറബി പദങ്ങൾ കഴിയുന്നതും മലയാളീകരിക്കാൻ ശ്രമിക്കുക.

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.